Saturday, 13 September 2014

പുഞ്ചാവിയിൽ സ്കൂൾബസ് എത്തി...KL-60 G -5555

         ..എല്ലാവരും ഓണസദ്യയുടെ തിരക്കിലാണ്...രക്ഷിതാക്കളും അധ്യാപകരും വിളമ്പുന്നു..കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നു..പെട്ടെന്ന് ആരോ വിളിച്ചുപറഞ്ഞു,“ ബസ്..ബസ്”.രണ്ടാംനിലയിലെ ഡൈനിംഗ് ഹാളിൽ നിന്നും  എല്ലാവരുടെയും നോട്ടം പുറത്തെ റോഡിലേക്ക്..അതാ‍,സ്വർണ്ണ മഞ്ഞ നിറത്തിലുള്ള ഞങ്ങളുടെ പുതിയ സ്കൂൾബസ് ആദ്യമായി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു!ഹാളിൽ ഹർഷാരവം മുഴങ്ങി..കുട്ടികളെക്കാൾ ഉച്ചത്തിൽ കയ്യടിച്ച്, ആർത്തുവിളിച്ച്, തുള്ളിച്ചാടിയത് മദർ പി.ടി.എ അംഗങ്ങളായ അമ്മമാർ തന്നെ! ശരിക്കും അവരുടെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിമിഷമായിരുന്നു അത്... വീടുവീടാന്തരം കയറിച്ചെന്ന് സ്കൂൾബസ് വാങ്ങുന്നകാര്യം പറഞ്ഞ് ഒന്നാം ക് ളാസ്സിലേക്ക് കുട്ടികളെചേർക്കാൻ മുൻ കൈ എടുത്തത് അവരാണല്ലോ.....സദ്യ കഴിച്ച ഉടൻ തന്നെ കുട്ടികളും രക്ഷിതാക്കളും ബസ്സിനടുത്തെത്തി..   തൊട്ടു,തലോടി!..എല്ലാവർക്കും ബസ്സിൽ കയറാൻ തിരക്കായി..പക്ഷെ, ബസ് കിട്ടിയതല്ലേയുള്ളൂ..റജിസ്ട്രേഷനും,ഇൻസ്പെക് ഷനും അടക്കമുള്ള കടമ്പകൾ കഴിഞ്ഞ്,എം.എൽ.എ യെക്കൊണ്ട് ഫ്ളാഗ് ഓഫ് ചെയ്യിച്ചശേഷം എത്രയും പെട്ടെന്ന് ഒടിക്കാമെന്ന് അവർക്ക് ഉറപ്പു നൽകി..ഇപ്പോൾ അതിനുള്ള ഒരുക്കത്തിലാണ്..റജിസ്റ്റ്രേഷൻ ആയി..നമ്പർ KL 60-G 5555.....പുഞ്ചാവി സ്കൂ ളിന്റെ പേരും എഴുതി ഉടൻ തന്നെ ബസ് ഓടിത്തുടങ്ങും,പുഞ്ചാവിയിലെ കുഞ്ഞുങ്ങളെയും കൊണ്ട്!



Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Saturday, 6 September 2014

സ്കൂളിലെ ഓണസദ്യയ്ക്ക് വിഭവങ്ങളെല്ലാം വീടുകളിൽനിന്ന്....

                                ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കുന്നതിനെക്കുറിച്ചാലോചിക്കാൻ വിളിച്ചുചേർത്ത പി.ടി.എ,മദർ പി.ടി.എ സംയുക്തയോഗത്തിൽ,ഓണസദ്യയുമായി ബന്ധപ്പെട്ട് ഹെഡ്മാസറ്റർ ഒരു നിർദേശം മുന്നോട്ടുവെച്ചു,


                            "ചോറും സാമ്പാറും മാത്രം സ്കൂളിൽനിന്നും ഉണ്ടാക്കാം..ബാക്കി വിഭവങ്ങൾ വീടുകളിൽനിന്നും തയ്യാറാക്കിക്കൊണ്ടു വരണം..ആവശ്യമായ തുക കമ്മറ്റി നൽകും”ഉടൻ തന്നെ മൂന്നാം ക് ളാസ്സിലെ റൌഫിന്റെ ഉമ്മ  കദീജ പറഞ്ഞു,   “അച്ചാർ ഞാൻ കൊണ്ടുവരാം..പൈസയൊന്നും വേണ്ട”                                                                                                      


 “പച്ചടിയും വറവും ഞങ്ങളുടെവക”മദർ പി.ടി.എ പ്രസിഡണ്ട് നസീമയും,വൈസ്പ്രസിഡണ്ട് അംബികയും,കമ്മറ്റി അംഗമായ ലേഖയും തങ്ങളുടെ ‘ഓഫർ’ പ്രഖ്യാപിച്ചു..“കൂട്ടുകറിയുണ്ടാക്കാൻ ആർക്കാ കഴിയുക? ..ഒറ്റയ്ക്കു വേണ്ട,കൂട്ടായിട്ടു മതി”മാഷ് വീണ്ടും ഇടപെട്ടു.


ചെറിയൊരു ചർച്ചയ്ക്കുശേഷം സൌമിനിയും,ജിഷയും,സിനിയും ഉമൈബയും ചേർന്ന് ‘കൂട്ടുകറി’ ഏറ്റെടുത്തു..ആയിഷയും ലൈലയും പപ്പടത്തിന്റെ കാര്യവും അജിത ഉപ്പേരിയുടെയും ശർക്കരയുടെയും കാര്യവും ഏറ്റെടുത്തപ്പോൾ ആരോ പറഞ്ഞു,“എല്ലാം അമ്മമാർ തന്നെ വേണോ? അച് ഛന്മാർക്കും ആയിക്കൂടേ?’  “ശരി,ഞാൻ തീയൽ കൊണ്ടുവരാം” പെണ്ണുങ്ങളുടെമുമ്പിൽ കൊച്ചാകാൻ മനസ്സില്ലാതെ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് പ്രഖ്യാപിച്ചപ്പോൾ പെണ്ണുങ്ങളുടെ കയ്യടി!  .
 “പായസത്തിന്റെ ചെലവ് ഞാൻ വഹിക്കാം..പക്ഷെ സ്കൂളിൽ നിന്നുതന്നെ ഉണ്ടാക്കണം”.ഒന്നാം ക്ളാസ്സിലെ  റിസാൻ  റൌസി ലിന്റെ ഉമ്മ പറഞ്ഞപ്പോൾ ഉണ്ടാക്കുന്ന കാര്യം പി.ടി.എ പ്രസിഡണ്ട് ശശിയും,സുരേഷ് മാഷും ഏറ്റു..

ഇത്രയുമായപ്പോൾ ഹെഡ്മാസ്റ്ററുടെ ഓഫറും വന്നു,“എന്നാൽ സാമ്പാറിന്റെ കാശ് ഞാൻ തരാം..ഇവിടെനിന്ന് ഉണ്ടാക്കുമല്ലോ?” ...അക്കാര്യം അമ്മമാർ ഏറ്റതോടെ ‘കൂട്ടായ്മയുടെ ഓണസദ്യ’യ്ക്കുള്ള വഴി തെളിഞ്ഞു..യോഗത്തിനെത്താൻ കഴിയാതിരുന്ന അനിതയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പുളിയിഞ്ചിയും റെഡി! 

 അങ്ങനെ ആ ദിവസം വന്നെത്തി..ഓണാവധിക്കു സ്കൂൾ അടക്കുന്ന സപ്തംബർ 5.....ഇന്നാണ് സ്കൂളിലെ ഓണാഘോഷം.കുട്ടികൾക്കൊപ്പം അമ്മമാരും രാവിലെതന്നെ എത്തിത്തുടങ്ങി.

 പ്രമീളടീച്ചറും പരമേശ്വരിടീച്ചറും   കുട്ടികളും ചേർന്ന് ചെറിയൊരു പൂക്കളം ഒരുക്കി....അധ്യാപകദിനാഘോഷച്ചടങ്ങുകൾക്കുശേഷം 11 മണിയോടെ കുട്ടികൾക്കുള്ള മത്സരങ്ങൾ ആരംഭിച്ചു..



 എല്ലാ ക്ളാസ്സിലെയും ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെയായി സംഘടിപ്പിച്ച കസേരക്കളിയായിരുന്നു ആദ്യം...അപ്പോഴേക്കും വീട്ടിൽനിന്നും  തയ്യാറാക്കിയ   വിഭവങ്ങളുമായി അമ്മമാർ വരവു തുടങ്ങി..  ഉടനെതന്നെ അമ്മമാർക്കായുള്ള കസേരക്കളി നടത്തി.


ബലൂൺ ഫൈറ്റിംഗ്,കമ്പവലി തുടങ്ങിയ മത്സരങ്ങളായിരുന്നു പിന്നീട്..സമയം 1.15 ആയപ്പോൾ മത്സരം താൽക്കാലികമായി നിർത്തി എല്ലാവരു ഭക്ഷണശാലയിലേക്ക്..കൂട്ടായ്മയുടെ സദ്യ ഏറെ രുചികരമായി! 



  ഉച്ചയ്ക്കുശേഷം ചാക്കിൽക്കയറിയുള്ള ഓട്ടവും,കുപ്പിയിൽ വെള്ളം നിറയ്ക്കലുമായിരുന്നു മത്സരം..നാലുമണിക്കുമുമ്പ് എല്ലാവരെയും ഒന്നിച്ചു വിളിച്ച് ഓണാശംസയും നേർന്ന് ആഘോഷപരിപാടികളുടെ തിരശ്ശീല താഴ്ത്തി...അങ്ങനെ പുഞ്ചാവിക്കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയായി മാറി ഇത്തവണത്തെ ഒണാഘോഷം. 


Friday, 5 September 2014

അധ്യാപകദിനത്തിൽ കുഞ്ഞുങ്ങളുടെ സ്നേഹപ്പൂക്കൾ..

                                                                                                                             ഈ അധ്യാപകദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ വെച്ച് മുഴുവൻ അധ്യാപികാ-അധ്യാപകന്മാർക്കും പുഞ്ചാവിയിലെ കുഞ്ഞുങ്ങൾ സ്നേഹപ്പൂക്കൾ കൈമാറിക്കൊണ്ട് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.ഡോ:എസ്.രാധാക്യ് ഷ്ണനെ അനുസ്മരിച്ചുകൊണ്ട്  അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  പ്രധാനാധ്യാപകൻ  കെ.നാരായണൻ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ ആദരവ് സ്വീകരിച്ചുകൊണ്ട് അധ്യാപികമാരായ പരമേശ്വരി,പ്രമീള എന്നിവരും അധ്യാപകരായ സുരേഷും അമീനും കുട്ടികൾക്ക് അധ്യാപകദിനാശംസകൾ നേർന്നു സംസാരിച്ചു...




Thursday, 4 September 2014

അധ്യാപകദിനത്തിൽ കുഞ്ഞുങ്ങൾക്ക് സമ്മാനമായി ‘സ്കൂൾബസ് ’

ബസ്സിന്റെ താക്കോൽ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു
1927 ഒക്ടോബർ31 തൊട്ട് പുഞ്ചാവിയിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾപകർന്നു നൽകിയ  ഗുരുശ്രേഷ്ഠർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ഈ വർഷത്തെ അധ്യാപകദിനത്തിൽ ഞങ്ങൾ,പുഞ്ചാവിയിലെഅധ്യാപകരും,രക്ഷിതാക്കളും,പൂർവ വിദ്യാർഥികളും,നാട്ടുകാരും ഒരു പ്രതിജ്ഞയെടുക്കട്ടെ.....ഈ വിദ്യാലയം പൂട്ടിപ്പോകാൻ ഞങ്ങൾ അനുവദിക്കില്ല.......വിദ്യാലയത്തെ നിലനിർത്തണമെങ്കിൽ ഈ നാട്ടിലെ മുഴുവൻ കുട്ടികളും ഇവിടെത്തന്നെ ചേർന്നുപഠിക്കണമെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു....അതിനാവശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ ഒത്തൊരുമിച്ച് പരിശ്രമിക്കുകയാണ്.......
പി.ടി.എ പ്രസിഡണ്ട് ശശിയും,ഡ്രൈവർ അനീഷും

 ഇതാ,ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ബഹു:കാഞ്ഞങ്ങാട് എം.എൽ.എ ശ്രീ.ഇ.ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കുൾബസ് ഈ അധ്യാപകദിനത്തിൽ സ്കൂളിന്റെ തിരുമുറ്റത്ത് എത്തും.


 ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പുഞ്ചാവിയിലെ കുഞ്ഞുങ്ങൾ ഈ ബസ്സിലായിരിക്കും സ്കൂളിലെത്തുക!..........അടുത്തവർഷം മുതൽ നാട്ടിലെ മുഴുവൻ കുട്ടികളും ഈ ബസ്സിൽത്തന്നെ കയറും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.......അതിനായിരിക്കും ഇനി ഞങ്ങളുടെ പരിശ്രമം....അതുവഴി പുഞ്ചാവി സ്കൂൾ എന്നെന്നും നിലനിൽക്കും...ഒപ്പം മഹാരഥന്മാരായ പൂർവാധ്യാപകരുടെ സ്മരണയും............എല്ലാവർക്കും അധ്യാപകദിനാശംസ കൾ!ഒപ്പം ഓണാശംസയും!!
കണ്ണൂരിൽനിന്നും പുഞ്ചാവിയിലേക്ക്...

ആദ്യ യാത്രികൻ..

Teachers day ...... Wishes ....


ഈ കഥ ഒന്ന് വായിച്ചു നോക്കൂ............
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  
 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!
തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ  ക്ളിക് ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Monday, 1 September 2014

കുട്ടിക്കൂട്ടായ്മയിൽ നാലാം ക് ളാസ്സിൽ ഒരു ഫാൻ!

നാലാം ക്ളാസ്സിലൊഴികെ മറ്റെല്ലാ ക്ളാസ്സിലു ഫാൻ ഉണ്ട്...അതിൽ നാലാം

ക്ളാസ്സുകാർക്ക് ചെറിയൊരു പരിഭവം..കാര്യം അവർ ഹെഡ്മാസ്റ്ററെ അറിയിച്ചു;ഒരു നിവേദനത്തിലൂടെ..“ഉച്ചഭക്ഷണത്തിനുശേഷം ഡൈനിംഗ് ഹാൾ ക്ളീൻ ചെയ്ത് വരുമ്പൊഴേക്കും ഞങ്ങൾ ആകെ വിയർക്കുന്നു..അതിനാൽ ഞങ്ങൾക്ക് ഒരു ഫാൻ വാങ്ങിത്തരണം..”ഇതായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം...പരിഗണിക്കാം എന്ന് ഹെഡ്മാസ്റ്റർ മറുപടി നൽകിയെങ്കിലും നിവേദകസംഘത്തിന് അത്ര വിശ്വാസം പോര! അവർ    ക്ളാസ് മാഷായ സുരേഷ് മാഷിനൊക്കൊണ്ട് ശുപാർശ പറയിക്കാനായി   പിന്നത്തെ ശ്രമം..അപ്പോൾ മാഷ് അവരോട് പറഞ്ഞു,“നമ്മുടെ            ക് ളാസ്സിൽ 30 കുട്ടികൾ ഉണ്ടല്ലോ..എല്ലാവരും വിചാരിച്ചാൽ നമുക്കുതന്നെ ഒരു ഫാൻ വാങ്ങിക്കൂടേ? നിങ്ങളെല്ലാം വീട്ടിൽ പറഞ്ഞ് കഴിയാവുന്ന തുക സംഭാവനയായി നൽകിയാൽ,ബാക്കി തുക ഞാനും നൽകാം.”മാഷുടെ നിർദേശത്തിനു നല്ല പ്രതികരണം! അടുത്തദിവസം തന്നെ രണ്ടുപേർ 100 രൂപ മാഷെ ഏൽ‌പ്പിച്ചു.തൊട്ടടുത്തദിവസം നടന്ന ക് ളാസ്സ് പി.ടി.എ യോഗത്തിൽ ഇക്കാര്യം ചർച്ചാവിഷയമായതോടെ സംഗതി റെഡി..ഒരാഴ്ചയ്ക്കുള്ളിൽ തുക സ്വരൂപിച്ച് കുട്ടികൾ ഫാൻ വാങ്ങുകതന്നെ ചെയ്തു!..ഇന്നുരാവിലെ ഓഫീസിൽ വെച്ച് അവർ  ഫാൻ ഹെഡ്മാസ്റ്റർക്ക് കൈമാറി..കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ അത് സുരേഷ്മാഷെ ഏൽ‌പ്പിച്ചു,ഉടൻ തന്നെ നാലാം ക്ളാസ്സിൽ ഫിറ്റ് ചെയ്യാനായി!എങ്ങനെയുണ്ട് പുഞ്ചാവി സ്കൂളിലെ ഈ കുട്ടിക്കൂട്ടായ്മ?